കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ഒപ്പം കൂട്ടാന്‍ സിപിഎം. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളില്‍ മനംമടുത്ത് നില്ക്കുന്ന തരൂരിനെ ഒരു ഉന്നത സിപിഎം നേതാവാണ് ബന്ധപ്പെട്ടത്. പിണറായി വിജയൻറെ നിർദേശപ്രകാരം പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതു മുന്നണിയിലേക്ക് വരാനാണ് നിര്‍ദ്ദേശം. അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നും ഉറപ്പു നൽകിയതായി അറിയുന്നു.
കോൺഗ്രസ് പിളർത്തി പുതിയ പാർട്ടിയുണ്ടാക്കി വന്നാൽ 15 സീറ്റു വരെ നൽകാം എന്നും സിപിഐ ക്കു തുല്യമായ പരിഗണന നൽകിയേക്കും എന്നും ആണ് വാഗ്ദാനം. മുഖ്യമന്ത്രിയുടെ ദൂതന് ഈ സന്ദേശം കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ ക്രിസ്ത്യന്‍-നായര്‍ വോട്ടുകളിലും, യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റുക എന്നതായിരിക്കും സിപിഎം തന്ത്രം. തരൂര്‍ കോണ്‍ഗ്രസ് വിടുകയോ പുതിയ പാര്‍ട്ടിയുണ്ടാക്കുകയോ ചെയ്താല്‍ യുഡിഎഫിന്റെ അടിത്തറ ഇളകാം എന്നാണു സിപിഎം പ്രതീക്ഷ.
നിലവിൽ ദുബായ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന തരൂറിനെ മുഖ്യമന്ത്രിയുടെ അടുത്ത ഒരു വ്യവസായിയാണ് ഇടതുമുന്നണിയോട് അടുപ്പിക്കാൻ ശ്രമിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും അണികളെയും കൂടെ അടര്‍ത്തിയെടുക്കുകയാണ് സിപിഎം ലക്ഷ്യം.
എന്നാൽ തരൂര്‍ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം, മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ ഒരു മുതിര്‍ന്ന സിപിഎം നേതാവ് കഴിഞ്ഞ ദിവസങ്ങളില്‍ തരൂരുമായി അതീവ രഹസ്യമായി ആശയ വിനിമയം നടത്തി.
ദേശീയ തലത്തില്‍ എല്‍ഡിഎഫിന്റെയും പിണറായി സര്‍ക്കാരിന്റെയും ശബ്ദമായി തരൂരിനെ മാറ്റുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരുകളും അവഗണനയും മൂലം തരൂര്‍ കുറച്ചുകാലമായി അതൃപ്തനാണ്.
പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ കൊച്ചി സന്ദര്‍ശന വേളയില്‍ ഉണ്ടായ അവഗണന തരൂരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ അവസരം കൃത്യമായി മുതലെടുക്കാനാണ് പിണറായിയുടെ നീക്കം.